Sunday, July 24, 2016


സമാന്തരം
വിനോദ് വൈശാഖി



ആര്യയും
അനിരുദ്ധനും
ശാന്തികവാടത്തില്‍
 ഒരേ ദിവസം
പുറപ്പെട്ടു


ഒന്നാം പാളത്തില്‍
നിവര്‍ന്ന്
നെഞ്ചില്‍
അരിവാള്‍
തുന്നിയ ചെങ്കൊടി
ഇങ്ക്വിലാബ് വിളിക്കുന്നു

എല്ലാം ശരിയാവുമെന്നു
റപ്പിച്ചതിന്‍ ശേഷം
അനിരുദ്ധന്‍
സഖാവൊരു
ബോഗിയില്‍
ചെന്തീയ്ക്കൊപ്പം
യാത്ര ചെയ്യുന്നു

ഞങ്ങള്‍
ബോഗികള്‍
നഗരത്തിലനിരുദ്ധ
ജീവിതം
നിറച്ചവര്‍

രണ്ടാം പാളത്തില്‍
അന്തര്‍ജനം ,
പ്രേമത്തെ
ജയിപ്പിച്ച
വിപിളവം
ഹൃദയത്തില്‍
രക്തം കൊണ്ട-
രിവാള്‍ വരച്ചവള്‍
'വിശുദ്ധനരക'ത്തില്‍
സംസ്കാരത്തെ
തൊട്ടിലാട്ടിയോരമ്മ

ഞങ്ങള്‍
നഗരത്തിന്റെ
കൂട്ടം തെറ്റാബോഗികള്‍

ആര്യയും
അനിരുദ്ധനും
പാളങ്ങളിലൂടെ,
ഒരേ ദിവസം
യാത്ര ചെയ്യുന്നു.

കല്‍കരിപ്പാടങ്ങള്‍
ഇങ്ക്വിലാബു കുറുക്കി
പാളത്തിലക്കാവി-
യാകുന്നു,ഞങ്ങള്‍
അതിലൂടതിവേഗം
സഞ്ചരിക്കുന്നു.
കവിത

പെണ്ണരങ്ങ്

വിനോദ് വൈശാഖി

വെളിച്ചം സുഖിപ്പിച്ച
മെയ്യെഴുത്ത് ,


കുഴിയാനപോലാ-
ഹ്ലാദത്തെഒളിപ്പിച്ചിടും
 ചുഴിക്കവിള്‍,
കൈക്കുറ്റപ്പാടില്ലാത്ത
ശില്പ വടിവില്‍
മിനുങ്ങുന്ന ഉടല്‍ ,
ചെറുവള്ളിയുലഞ്ഞ്
പൂവിട്ട തായമ്പക.
ആഹാ!
"അപ്സരസാണെന്റെ
ഡസ്ഡമണ്‍....."
സാംബശിവന്‍ കഥയില്‍-
പറഞ്ഞപോലെത്ര-
മേലളവുകള്‍.
"വിളക്കണഞ്ഞൂ , പിന്നെ
വിളക്കണച്ചൂ"
ഒളിച്ചുകളിച്ചല്ലോ
മൂര്‍ച്ചകൂടിയ സ്നേഹം.
അരങ്ങില്‍
മിന്നല്‍പക്ഷി സുഭദ്ര
മൂര്‍ച്ചകൂടിയ കൊക്ക്.
ചതിയില്‍ -
രണ്ടായി മുറിഞ്ഞവള്‍
കൃഷ്ണമണികള്‍
നരക നഗരത്തി-
ലെറിഞ്ഞവള്‍.

ലളിതാംബിക-
എഴുത്തില്‍ നിന്നും
മുളച്ചീന്തെറിഞ്ഞവള്‍,
അഗ്നിസാക്ഷികള്‍
മാറാല,മറക്കുട
തകര്‍ന്ന വാല്‍ക്കണ്ണാടി
മുടിഞ്ഞ കാലത്തറ
നരച്ച തടവറ
ഭാഷപ്പിടച്ചില്‍
പേനപ്പുക ശ്വസിച്ച്
കുടുമ മുറിച്ചു താത്രിക്കുട്ടി.
താത്രി-
മൂര്‍ച്ച കൂടിയ പെണ്ണ്.
"സംഗീതം
ശബ്ദത്തിന്റെ സമരം*"
നൂര്‍ജ്ജഹാനൊപ്പം
മരിച്ച പെണ്‍കുട്ടികള്‍
'രാഗി'യാലപിക്കുന്നു.
'മുജ് രാ ഗായകര്‍'
നിശബ്ദതയകന്ന
തെരുവുള്ളം കയ്യിലേ-
ക്കൊതുക്കുന്നു:
"ഹാ..!മരണമേ,മരണമേ
നീ മരിക്കാന്‍ നേരം
പിടയുന്നതെങ്ങനെ ..
മരക്കൊമ്പുകള്‍
പെണ്ണാട്ടങ്ങള്‍ക്കൊ-
രുങ്ങി ഊരാളുന്നു.
ഗര്‍ഭപാത്രത്തില്‍
മൂര്‍ച്ചയേറിയ കുഞ്ഞേ
നീ ജനിച്ചേ തീരൂ."
തെരുവ് വലിയ
ചായക്കോപ്പ,
ചുവപ്പ് പച്ച നീല,
കുപ്പത്തൊട്ടിയില്‍
പിഞ്ഞിയ പഴത്തൊലി-
വിശന്നു വിളിക്കുന്നു.
വിശുദ്ധ പശു* ഒരു-മൂര്‍ച്ചകൂടിയ കത്തി,
തെരുവില്‍ മരണത്തിന്‍
അത്താഴം വിളമ്പുന്നു.
ചായക്കോപ്പയില്‍ നിന്നും
കൊടുങ്കാറ്റുയരുന്നു

2

പുലികളി
വിനോദ് വൈശാഖി

കടുപ്പം കുറഞ്ഞ
ചായപോല്‍നിറമുള്ള
പെണ്ണുണ്ടോ പെണ്ണ്
വെട്ടിയൊതുക്കി
ചെത്തിമിനുക്കി
പുരിക വരമ്പില്‍
വഴുതാത്തോരാ-
ണുണ്ടേ...ആണ്
സുമുഖന്‍
സവര്‍ണ്ണകുബേരന്‍
അഞ്ചരപ്പൊക്കന്‍
അഞ്ചരക്കെന്നും
മഞ്ചുമായെത്തും
മൊഞ്ചന്‍.
കടല കൊറിപ്പിച്ച്
കാതോളം തുളുമ്പിക്കും
വിരല്‍ത്തുമ്പിയെ -
തൊട്ടുരുമ്മിരസിപ്പിക്കും .

'പെണ്ണായാല്‍ മണ്ണാകും
പെണ്‍ബുദ്ധി പിന്‍ബുദ്ധി'
ഇല ചെന്നു -
മുള്ളില്‍വീണാല്‍
ഇലക്കു കേടാണെന്നും
പറഞ്ഞു പഠിപ്പിക്കം
ഫേസ് ബുക്കില്‍-
പടമിട്ട്
ലൈക്കിലാറാടിക്കും

പുറത്തെഴുന്നള്ളിച്ച്
പുലരിയോളം തുള്ളും-
വരെയുമാനന്ദിക്കാം,
ഇലപെണ്ണിനെ ഒരു
പണപ്പെണ്ണാക്കും
പോരേ....
ആളൊരു പുലി തന്നെ

കടുപ്പം കൂടിയ
ചായപോല്‍ നിറമുള്ള
പെണ്ണല്ലേ വരുന്നത് ,
അവളകത്തേക്കൊറ്റ
മുറിയില്‍ ,നഖം നീര്‍ക്കും
ഇരുട്ടാണല്ലോ ചുറ്റും
പിന്നെ ഒരുകൈ-
നോക്കാം

പുലികളി
അവസാനിച്ചു;
മരിച്ച വാര്‍ത്തയ്ക്കുള്ളില്‍
അവള്‍
ജീവിച്ചു കിടക്കുന്നു,
ജയിച്ച പുലിവേഗം
ഉടുപ്പിട്ടകലുന്നു..


.........................


.......................................
വിനോദ് വൈശാഖി
കടല്‍
കരുകുളം
പുതിയതുറ പി ഒ
9495300355